
Mihir കൊച്ചി: തൃപ്പൂണിത്തുറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ന്യായീകരണവുമായി ഗ്ലോബൽ പബ്ലിക് സ്കൂൾ. മിഹിർ സ്ഥിരം പ്രശ്നക്കാരനാണെന്നും ആത്മഹത്യയ്ക്ക് കാരണം സ്‌കൂളിലെ പ്രശ്‌നങ്ങളാണെന്ന് കണ്ടത്താനായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.
‘ആരോപണത്തിൻ്റെ മാത്രം അടിസ്ഥാനത്തിൽ കുട്ടികൾക്കെതിരെ നടപടിയെടുക്കാനാവില്ല, റാഗിങ്ങിനെക്കുറിച്ച് പരാതി ഉയർന്നത് മിഹിറിന്റെ മരണശേഷമാണ്, തിരക്കിട്ട് നടപടികൾ എടുക്കരുതെന്ന് പൊലീസും നിർദേശിച്ചിട്ടുണ്ട്’ ഗ്ലോബൽ പബ്ലിക് സ്‌കൂൾ അധികൃതർ പറയുന്നു.
അതേസമയം പരാതി ലഭിച്ചശേഷം മിഹിറിന്റെ സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുത്തിരുന്നു. മിഹിറിന് മുൻപ് പഠിച്ച സ്കൂളിൽ വിദ്യാർഥിനിയെ ഉപദ്രവിച്ചതിന് ടി സി നൽകിയിരുന്നുവെന്ന് ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരുടെ വാർത്തക്കുറിപ്പിൽ പറയുന്നു. കൂട്ടുകാരുമായി ചേർന്ന് ഒരാളെ മർദ്ദിക്കുകയും ചെയ്തുവെന്നും സ്കൂൾ അധികൃതർ പറയുന്നു.
മിഹിറിന്റെ അമ്മ അറിയിച്ച പരാതി പൊലീസിന് കൈമാറിയിരുന്നു. റാഗിങ്, കളിയാക്കൽ തുടങ്ങിയവയൊന്നും അനുവദിക്കില്ലെന്നും ഗ്ലോബൽ സ്കൂൾ അധികൃതരുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
മിഹിർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂൾ അധികൃതർ എത്രയുംവേഗം എൻഒസി അടക്കമുള്ള രേഖകൾ സമർപ്പിക്കണം എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം.