
Chenthamara Remanded പാലക്കാട്: നെന്മാറ ഇരട്ടകൊലപാതകക്കേസ് പ്രതി ചെന്താമരയെ റിമാൻഡ് ചെയ്തു. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 12 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
അതേസമയം ഒരു കുറ്റബോധവുമില്ലാതെയാണ് പ്രതി ജഡ്ജിക്ക് മുമ്പിൽ നിന്നത്. നൂറുവർഷം തന്നെ ശിക്ഷിക്കൂവെന്നും മകളുടെയും മരുമകന്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര കോടതിയെ അറിയിച്ചു. മകൾ എഞ്ചിനീയറാണെന്നും മകൻ ക്രൈംബ്രാഞ്ചിലാണെന്നും ചെന്താമര കോടതിയിൽ പറഞ്ഞു. തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയിൽ ആവശ്യപ്പെട്ടു. പരുക്കുകൾ ഉണ്ടോയെന്ന് ജഡ്ജി ചോദിച്ചപ്പോഴാണ് ചെന്താമരയുടെ പരാമർശം.
നീണ്ട 35 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്. മാട്ടായി മേഖലയിൽ നിന്നാണ് ചെന്താമര പിടിയിലായത്. ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോകുന്നതിനിടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
നെന്മാറ സ്റ്റേഷനിലേക്ക് ആയിരുന്നു പിടിയിലായ ചെന്താമരയെ ആദ്യം എത്തിച്ചത്. എന്നാൽ ജനരോഷത്തെ തുടർന്ന് ഇവിടെ നിന്നും മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ആലത്തൂർ സ്‌റ്റേഷന് മുൻപിലും ആളുകൾ തടിച്ച് കൂടി. വലിയ പ്രതിഷേധത്തിന് ആയിരുന്നു നെന്മാറ പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്. ജനരോഷം ഇരമ്പിയതോടെ പോലീസ് ലാത്തിവീശി. ഇതോടെയാണ് ജനങ്ങൾ പിരിഞ്ഞ് പോയത്.