
Nenmara Double Murder Case പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പാലക്കാട് എസ്പി അജിത് കുാമർ. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയ പ്രദേശത്ത് തെളിവെടുപ്പ് നടത്തണം. 2019 മുതൽ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതി. പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാനാണെന്നും പോലീസ് പറഞ്ഞു.
ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷം ആയിരിക്കും പോലീസ് മറ്റ് നടപടികളിലേക്ക് കടക്കുക. നെന്മാറ സ്റ്റേഷനിലേക്ക് ആയിരുന്നു പിടിയിലായ ചെന്താമരയെ ആദ്യം എത്തിച്ചത്. എന്നാൽ ജനരോഷത്തെ തുടർന്ന് ഇവിടെ നിന്നും മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ആലത്തൂർ സ്‌റ്റേഷന് മുൻപിലും ആളുകൾ തടിച്ച് കൂടി. വലിയ പ്രതിഷേധത്തിന് ആയിരുന്നു നെന്മാറ പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്. ജനരോഷം ഇരമ്പിയതോടെ പോലീസ് ലാത്തിവീശി. ഇതോടെയാണ് ജനങ്ങൾ പിരിഞ്ഞ് പോയത്. നീണ്ട 35 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്.മാട്ടായി മേഖലയിൽ നിന്നാണ് ചെന്താമര പിടിയിലായത്. ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോകുന്നതിനിടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.