
Shafi കൊച്ചി: അന്തരിച്ച സംവിധായകന് ഷാഫിക്ക് വിടനല്‍കി മലയാള സിനിമ. മണപ്പാട്ടിപ്പറമ്പ് കൊച്ചിന് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുദര്ശനത്തില് സിനിമ മേഖലയിലെ നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്.
ഞായറാഴ്ച രാവിലെ ഒമ്പതുമണി മുതലായിരുന്നു ബാങ്ക് ഓഡിറ്റോറിയത്തിലെ പൊതുദര്‍ശനം. മമ്മൂട്ടി, രമേശ് പിഷാരടി, മനോജ് കെ. ജയന്, സുരേഷ് കൃഷ്ണ, നമിത പ്രമോദ്, ബാദുഷ, ലാല്‍, നാദിര്‍ഷ, ബി.ഉണ്ണികൃഷ്ണന്, പൊന്നമ്മ ബാബു, ബെന്നി പി. നായരമ്പലം തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖർ അന്തിമോപചാരമര്‍പ്പിച്ചു.
വൈകീട്ട് നാലിന് കലൂര്‍ മുസ്ലിം ജമാഅത്ത് മസ്ജിദ് കബര്‍സ്ഥാനിലായിരുന്നു കബറടക്കം.
അതേസമയം തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു ഷാഫി. കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്, ടു കണ്ട്രീസ്, ഷെര്‍ലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകൾ സംവിധാനം ചെയ്തു.
ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാ ജീവിതം തുടങ്ങിയത്. 2001 ൽ ജയറാം നായകനായ വൺമാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ 12.25-ഓടെയായിരുന്നു ഷാഫി(56)യുടെ അന്ത്യം.