
കണ്ണൂർ: മരണത്തിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തി പവിത്രന്‍. മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിടെ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് സ്വദേശി പവിത്രനെയാണ് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. മംഗലാപുരം ഹെഗ്‌ഡെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പവിത്രനെ മരിച്ചെന്ന് കരുതി കണ്ണൂര്‍ എകെജി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു ജീവനുണ്ടെന്ന് കണ്ടെത്തിയത്. പവിത്രൻ മരിച്ചെന്ന് പത്രവാർത്ത നൽകുകയും സംസ്കാരചടങ്ങുകൾ നിശ്ചയിക്കുകയും ചെയ്തിരുന്നു.
അതേസമയം ജനുവരി 13 ന് രാത്രി പതിനൊന്നരയോടെയാണ് ബന്ധുക്കൾ പവിത്രനുമായി എ കെ ജി ആശുപത്രിയിൽ എത്തിയത്. മോർച്ചറിയുടെ വാതിൽ തുറക്കാൻ തുടങ്ങുകയായിരുന്ന അറ്റന്ഡർ ജയൻ പവിത്രന് ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. പിന്നീട് എ കെ ജി ആശുപത്രി ഐ സി യു വിൽ ചികിത്സയിലായിരുന്നു പവിത്രൻ. ആരോഗ്യ സ്ഥിതി ഭേദപ്പെട്ടതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തതെന്ന് ചികിൽസിച്ച ഡോക്ടർ പൂർണിമ റാവു പറഞ്ഞു.