
തൃശ്ശൂർ: ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി യൂട്യൂബർ മണവാളന്റെ കുടുംബം. മകന്റെ മുടിയും താടിയും മീശയും വെട്ടി രൂപമാറ്റം വരുത്തിയെന്നാണ് മുഹമ്മദ് ഷഹീൻ ഷായുടെ കുടുംബത്തിന്റെ ആരോപണം.
അതേസമയം ജയിലിലെ പ്രതികളെ കൊണ്ട് മകനെ മർദ്ദിക്കാൻ ശ്രമിച്ചു. മൂന്നുതവണ മർദ്ദിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പ്രതികൾ സ്വമേധയാ പിന്മാറി. ജയിൽ ജീവനക്കാർ ബലം പ്രയോഗിച്ചാണ് മുടി മുറിച്ചുമാറ്റിയത്. ഒരാൾ കഴുത്തിനു കുത്തിപ്പിടിച്ചും രണ്ടുപേർ ശരീരത്തിൽ ബലമായും പിടിച്ചാണ് മുടിയും താടിയും മുറിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
തനിക്ക് സിനിമയിൽ അഭിനയിക്കാൻ ഉണ്ടെന്നും കല്യാണം കഴിക്കാനുണ്ടെന്നും അതിനാൽ പ്രത്യേക അപേക്ഷ സമർപ്പിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ സമ്മതിച്ചില്ല. സംഭവത്തിൽ മുഖ്യമന്ത്രിക്കടക്കം പരാതി നൽകും. എന്നാൽ മുടി വെട്ടിയത് അച്ചടക്കത്തിന്റെ ഭാഗമായാണെന്നാണ് വിയ്യൂർ ജില്ലാ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളെ വാഹനം പിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിലാണ് മണവാളൻ റിമാൻഡിൽ ആയത്.