
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്മ 2025-ലെ ആദ്യ വനിത തടവുകാരിയെന്ന് റിപ്പോർട്ട്. 1/2025 എന്ന നമ്പറാണ് ഗ്രീഷ്മയ്ക്ക് നൽകിയിരിക്കുന്നത്. അട്ടക്കുളങ്ങര വനിതാ ജയിലിലെ ഇക്കൊല്ലത്തെ ആദ്യ തടവുകാരിയാണ് ഗ്രീഷ്മ. ജയിലിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 14-ാം ബ്ലോക്കിൽ മറ്റ് രണ്ട് റിമാൻഡ് പ്രതികൾക്കൊപ്പമാണ് ഗ്രീഷ്മയെ താമസിപ്പിരിക്കുന്നത്. വൈകുന്നേരത്തോടെ ജയിലിലെ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി.
വധശിക്ഷയ്ക്ക് വിധിക്കുന്നവരെ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്നാണെങ്കിലും അപ്പീൽ സാഹചര്യമുള്ളതുകൊണ്ട് അതുണ്ടാകാറില്ല. വിചാരണക്കാലത്തും ഗ്രീഷ്‌മയെ ഇതേ സെല്ലിൽ തന്നെയായിരുന്നു പാർപ്പിച്ചിരുന്നത്.
വിചാരണക്കാലത്തും ഗ്രീഷ്മ ഇതേ ജയിലിൽ തന്നെയായിരുന്നു. എന്നാൽ സഹതടവുകാരികളുടെ പരാതിയെത്തുടർന്ന് 2025 സെപ്റ്റംബറിൽ മാവേലിക്കര വനിതാ സ്‌പെഷ്യൽ ജയിലിലേക്കു മാറ്റിയിരുന്നു.
ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയ്ക്ക് പുറമേ തടവും പിഴയും കോടതി വിധിച്ചിരുന്നു. കൊലപാതകത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും അന്വേഷണം വഴിതിരിച്ചുവിട്ട കുറ്റത്തിന് അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയും കൊലപാതകത്തിന് വധശിക്ഷയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മ്മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.