
തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസില്‍ പ്രധാന പ്രതി ഗ്രീഷ്‌മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വധശിക്ഷ ലഭിച്ചതിലൂടെ കേരളത്തിലെ കുറ്റവാളികളുടെ ചരിത്രത്തില്‍ പുതു റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ് ഗ്രീഷ്മ. കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയാണ് 24 വയസുകാരിയായ ഗ്രീഷ്‌മ. കേരളത്തില്‍ വളരെ അപൂര്‍വമായി മാത്രമാണ് സ്ത്രീകളെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. നിലവില്‍ ഒരു സ്ത്രീ മാത്രമാണ് കേരളത്തിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്നത്. ആ പട്ടികയിലേയ്ക്ക് ഗ്രീഷ്മ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്.
അതേസമയം വിഴിഞ്ഞം മുല്ലൂരില്‍ മോഷണത്തിനായി ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തി ചാക്കിലാക്കി തട്ടിന്‍പുറത്ത് ഉപേക്ഷിച്ച കേസിലെ ഒന്നാംപ്രതി റഫീഖ ബീവിയാണ് ഇപ്പോള്‍ വധശിക്ഷ കാത്തു കഴിയുന്ന മറ്റൊരു സ്ത്രീ. ഒരു വർഷം മുമ്പ് നെയ്യാറ്റിൻകര കോടതി തന്നെയാണ് റഫീക്ക ബീവിക്കും കൂട്ടുപ്രതികളായ മകനും കാമുകനും വധശിക്ഷ വിധിച്ചത്. അതേ കോടതിയും അതേ ജഡ്ജും ആണ് ഷാരോണ്‍ കേസും പരിഗണിച്ചത്.