
Chhattisgarh encounter റായ്പുര്‍: ഛത്തീസ്ഗഢില്‍ 12 മാവോവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയിലാണ് സംഭവം. ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കിലെ ഉള്‍വനത്തിലാണ് സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ മുതലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രാഥമികവിവരമനുസരിച്ച് 12 മാവോവാദികള്‍ കൊല്ലപ്പെട്ടതായും പോലീസ് അറിയിച്ചു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് ബിജാപുര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഏട്ടുമാവോവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ജനുവരി 31-ന് സുരക്ഷാസേന നടത്തിയ മാവോവാദി ഓപ്പറേഷനിടെയാണ് എട്ടുമാവോവാദികളെ വധിച്ചത്. ഇതിനുപിന്നാലെയാണ് ബിജാപുരില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.
വെസ്റ്റ് ബസ്തർ ഡിവിഷനിൽ നിന്നുള്ള മാവോയിസ്റ്റ് കേഡറുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളെ തുടർന്നാണ് വെള്ളിയാഴ്ച ഓപ്പറേഷൻ ആരംഭിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
രാവിലെ മുതൽ മാവോയിസ്റ്റുകളുമായി സുരക്ഷാ സേന ഇടയ്ക്കിടെ വെടിയുതിർത്തിരുന്നു. ഓപ്പറേഷൻ ഇപ്പോഴും തുടരുന്നതിനാൽ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്നതിനും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി പ്രദേശത്ത് പട്രോളിംഗും തിരച്ചിൽ പ്രവർത്തനങ്ങളും തുടരുകയാണ്.