
Delhi Assembly Election 2025ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യതലസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് മുങ്ങിത്താഴുന്ന കാഴ്ചയാണ് കാണാനായത്. ദേശീയ തലത്തിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ എ.എ.പിയും കോൺഗ്രസും പരസ്പരം പോരടിച്ചത് ഡൽഹിയിൽ തോൽവിക്ക് കാരണമായെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ. ഇന്ത്യ സഖ്യത്തിനിടയിലെ ഐക്യമില്ലായ്മയാണ് തോൽവിക്ക് കാരണമെന്ന വിമർശനവും ഉയരുന്നുണ്ട്. പഴയ പ്രതാപത്തിന്റെ പഴങ്കകഥകള്‍ പാടുന്നതല്ലാതെ സംഘടന കെട്ടിപ്പടുക്കുന്നതില്‍ രാഹുല്‍ ഗാന്ധി വമ്പന്‍ പരാജയമാണെന്നും അഭിപ്രായമുണ്ട്.
കോൺഗ്രസിനെ വിലകുറച്ചു കണ്ടത് കേജ്രിവാളിന് ന്യൂനപക്ഷ സ്വാധീന മണ്ഡലങ്ങളിൽ വിനയായി. മാത്രമല്ല ബിജെപി യുടെ പ്രചാരണ തന്ത്രങ്ങൾക്കൊപ്പം കോണ്ഗ്രസിന്റെ സജീവ സാന്നിധ്യവും ആം ആദ്മി പാർട്ടിക്ക് വിനയായി.വോട്ടു ഭിന്നിപ്പിന്റ സാധ്യത മനസ്സിലാക്കിയ ബിജെപി പ്രചരണ തന്ത്രങ്ങളിൽ സൂക്ഷ്മത പുലർത്തി.അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി എത്തി പത്തുവർഷംകൊണ്ട് ദേശീയ പാർട്ടി പദവി സ്വന്തമാക്കിയ ആം ആദ്മി പാർട്ടി, ഇത്തവണയും ഡൽഹി തെരഞ്ഞെടുപ്പിനെ നേരിട്ടത്, 50 ദിവസത്തെ ആദ്യ സർക്കാർ നൽകിയ സൗജന്യങ്ങളുടെ ആത്മവിശ്വാസത്തിലാണ്.
മധ്യനയ അഴിമതിയെ രാഷ്ട്രീയ പകപോക്കൽ എന്ന് പ്രതിരോധിച്ച ആം ആദ്മി പാർട്ടിക്ക്, എന്നാൽ കെജ്രിവാളിന്റെ ആഡംബര വസതിയുടെ മാതൃകകളും, 10 നുണകളുടെ ശബ്ദ രേഖയുമായി ബിജെപി അടിത്തട്ടിൽ പ്രാചാരണത്തിനിറങ്ങിയപ്പോൾ പ്രതിരോധിക്കാൻ ആയുധമില്ലാതായി. ചേരികളിലെ വോട്ടർമാർ പോലും ആം ആദ്മി യെ കൈ വിട്ടു.
മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വളരെയധികം മോശമായ പ്രകടനമാണ് ഇത്തവണ ആം ആദ്മി പാർട്ടി കാഴ്ചവച്ചത്. ആപ്പിലെ ഒന്നാമനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളും രണ്ടാമനും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മോശം പ്രകടനത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്.അതിൽ പ്രധാനം അഴിമതിയാരോപണവും നിയമ പ്രശ്നനങ്ങളൂം ആയിരുന്നു. പാർട്ടിയുടെ മുൻനിര നേതാക്കളുടെ പ്രത്യേകിച്ചും അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരുടെ അഴിമതി ആരോപണങ്ങളും അറസ്റ്റുകളും പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലാണ് ഉണ്ടാക്കിയത്. ഈ പ്രശ്‌നങ്ങൾ എഎപിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയെ ദുർബലപ്പെടുത്തിയെന്ന് വേണം പറയാൻ.
ഒപ്പം യമുന നദി ശുചീകരിക്കും, ഡൽഹിയിലെ റോഡുകൾ പാരീസ് പോലെയാക്കും, ശുദ്ധജലം ലഭ്യമാക്കും തുടങ്ങി കെജ്രിവാൾ നൽകിയ മൂന്ന് പ്രധാന വാഗ്ദാനങ്ങളും പാലിച്ചില്ല. യമുനാ നദിയിലെ മാലിന്യം കാരണം വെള്ളത്തിന് ബുദ്ധിമുട്ടിയ ഡൽഹി നിവാസികൾ കുറച്ചൊന്നുമല്ല അലഞ്ഞത്. ഒരു തുള്ളി വെള്ളം ഇല്ലാതെ ശരിക്കും കഷ്ടപ്പെട്ടിരുന്നു. ഇത് ആം ആദ്മി പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസത്തിന് വിള്ളലേൽപ്പിച്ചു. ഈ വിഷയത്തിൽ രാഹുൽ ഗാന്ധി കെജ്രിവാളിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
ഒമ്പത് പേര്‍ ഉള്‍പ്പെടുന്ന ആം ആദ്മി പാര്‍ട്ടിയുടെ സംഘത്തേയും രാഹുല്‍ വിമര്‍ശിച്ചിരുന്നു. മനീഷ് സിസോദിയ, അതിഷി, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, സത്യേന്ദ്ര ജെയ്ന്‍ എന്നിവരുള്‍പ്പെട്ട സംഘത്തിലെ ഓരോരുത്തരും നരേന്ദ്ര മോദിയോട് സാമ്യമുള്ളവരാണ് എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.അതുപോലെ പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങളുടെ ആഘാതവും എഎപിയെ നാന്നായി ബാധിച്ചു. ആം ആദ്മി പാർട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ പ്രതിപക്ഷ പാർട്ടികളുടെ അഴിമതി ആരോപണങ്ങൾക്ക് കഴിഞ്ഞു. ഇത് പാർട്ടിയുടെ പ്രതിച്ഛായയെ ഒന്നുകൂടി തകർത്തു. ഇതുകൊണ്ടൊക്കെ തന്നെ ഡൽഹി നിവാസികൾ എഎപിയെ അക്ഷരാർത്ഥത്തിൽ കൈവിട്ടു.
2020ലെ തെരഞ്ഞെടുപ്പിൽ 62 സീറ്റുകളിലാണ് എ.എ.പി ജയിച്ചത്. എട്ട് സീറ്റുകളിൽ ബി.ജെ.പി വിജയിച്ചപ്പോൾ കോൺഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയില്ല. 2015ലെ തെരഞ്ഞെടുപ്പിൽ 67 സീറ്റുകളിലാണ് എ.എ.പി വിജയിച്ചത്. അന്ന് മൂന്ന് സീറ്റിൽ ബി.ജെ.പി വിജയിച്ചപ്പോൾ കോൺഗ്രസിന് പൂജ്യം സീറ്റാണ് കിട്ടിയത്.