
ഗോരഖ്പൂർ : മദ്യപാനികളായ ഭർത്താക്കന്മാരെ കൊണ്ട് ജീവിതം വഴിമുട്ടിയ രണ്ട് യുവതികൾ വീടുവിട്ടിറങ്ങി പരസ്പരം വിവാഹിതരായി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം ഡിയോറിയയിലെ ചോട്ടി കാശി എന്നറിയപ്പെടുന്ന ശിവക്ഷേത്രത്തിൽ വച്ചാണ് കവിതയും ബബ്ലു എന്ന ഗുഞ്ചയും വിവാഹിതരായത്. ഭർത്താക്കന്മാരുടെ മദ്യപാനശീലം മടുത്ത രണ്ട് സ്ത്രീകൾ ആദ്യം ഇൻസ്റ്റാഗ്രാമിൽ പരസ്പരം പരിചയപ്പെടുകയും സുഹൃത്തുക്കളാകുകയും ചെയ്തു. ആറുവർഷത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.
അതേസമയം രണ്ടുപേരും ഭർത്താക്കന്മാരുടെ കയ്യിൽ നിന്ന് ഗാർഹിക പീഡനം അനുഭവിച്ചു. തുടർന്നാണ് ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചത്.
ക്ഷേത്ര പൂജാരി ഉമാ ശങ്കർ പാണ്ഡെയാണ് വിവാഹത്തിന് കാർമികത്വം വഹിച്ചത്. ക്ഷേത്രത്തിൽ, ഗുഞ്ച വരൻ്റെ വേഷം ധരിച്ച്, കവിതയ്ക്ക് സിന്ദൂരം ചാർത്തുകയും പരസ്പരം വരണമാല്യം കൈമാറുകയും ചെയ്തു.
Also Read: https://www.buddsmedia.com/nine-people-molested-a-plus-two-student-in-adoor-four-arrested/
ഒരുമിച്ച് നിൽക്കാനാണ് തങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്നും തങ്ങളെ വേർപെടുത്താൻ ആരെയും അനുവദിക്കില്ലെന്നും സ്ത്രീകൾ പറഞ്ഞു. നിലവിൽ സ്ഥിരം വീടില്ലെങ്കിലും വാടകയ്ക്ക് താമസിക്കാനാണ് ഇവരുടെ പദ്ധതി.