
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ആയുധ നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബന്ദാര ജില്ലയിലാണ് സംഭവം. സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിച്ച വിവരം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ഇന്ന് രാവിലെ പത്തരയോടെ ഫാക്ടറിയിലെ എല്‍.ടി.പി സെക്ഷനിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്ന് ജീവനക്കാര്‍ക്ക് മേലെ പതിക്കുകയായിരുന്നു. സ്‌ഫോടനത്തെത്തുടർന്ന് അഗ്നിശമന സേനാംഗങ്ങളും ആംബുലൻസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അഗ്നിശമന സേനാംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരും ലാൻഡ് റവന്യൂ ഓഫീസറും മറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരും സ്‌ഫോടനം നടന്ന സ്ഥലത്ത് എത്തി. സംസ്ഥാന ദുരന്ത നിവാരണ സേനയെയും (എസ്ഡിആർഎഫ്) വിന്യസിച്ചിട്ടുണ്ട്.