
Balaramapuram തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് അമ്മാവന്‍ ഹരികുമാര്‍.
കൊലയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ജീവനോടെ കിണറ്റിലിട്ടുവെന്ന് ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കി.
എന്നാല്‍ പൊലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. ആരെയെങ്കിലും സംരക്ഷിക്കാനാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
കുഞ്ഞിന്റെ അമ്മ ശ്രീതുവിന് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. എന്തിന് വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന കാര്യത്തിലടക്കം വ്യക്തത വരാനുണ്ട്. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിയുകയായിരുന്നുവെന്നാണ് സൂചന.
അന്വേഷണത്തിന്റെ തുടക്കം മുതല്‍ ഇയാള്‍ പൊലീസിനോട് സഹകരിച്ചിരുന്നില്ല. നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നത്. ആഭിചാരക്രിയയൊക്കെ ഉള്ള കുടുംബമാണെന്ന രീതിയില്‍ നാട്ടുകാർ പറഞ്ഞിരുന്നു.
വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സമീപത്തെ കിണറ്റില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ 5.15-ഓടെയാണ് ദേവേന്ദുവിനെ കാണാതായതായി പരാതിയ ഉയര്‍ന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായി എന്നായിരുന്നു പരാതി.
അമ്മ, അച്ഛന്‍, അമ്മയുടെ സഹോദരന്‍, അമ്മുമ്മ എന്നീ നാലു പേരെയും പല സ്ഥലത്തിരുത്തി പൊലീസ് മൊഴിയെടുക്കുകയാണ്. ആദ്യത്തെ മൊഴികളില്‍ വലിയ വൈരുദ്ധ്യമെന്ന് പോലീസ് പറഞ്ഞു.
ഹരികുമാർ മാനസിക അസ്വസ്ഥതകളുള്ള വ്യക്തിയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുട്ടിയുടെ അച്ഛൻ, അമ്മ, മുത്തശ്ശി, എന്നിവരെ ചോദ്യം ചെയ്‌തുവരികയാണ്. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്.
കുഞ്ഞിന്റെ മുത്തശ്ശിയുടെ മൊഴിയാണ് ഹരികുമാറിലേക്ക് സംശയം എത്താൻ കാരണമെന്നാണ് സൂചന. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് ഉടൻ കടന്നേക്കും.
കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത്. ബലപ്രയോഗത്തിന്റെ അടയാളങ്ങളൊന്നും ഇല്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.