
Perumbavoor കൊച്ചി : ഓപ്പറേഷൻ ക്ലീൻ നടപടിയുടെ ഭാഗമായി രണ്ട് ബംഗ്ലാദേശി യുവതികള്‍ പോലീസ് പിടിയില്‍. ബംഗ്ലാദേശ് ബരിസാല്‍ ചുങ്കല സ്വദേശിയായ റുബിന (20), ശക്തിപൂർ സ്വദേശിനി കുല്‍സും അക്തർ (23) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്.
2024 ഫെബ്രുവരി മുതല്‍ രണ്ട് പേരും കേരളത്തിലുണ്ട്. അതിർത്തി കടന്ന് പശ്ചിമ ബംഗാളിലെത്തി അവിടെ നിന്ന് ഏജൻ്റ് വഴിയാണ് ആധാർ കാർഡ് തരപ്പെടുത്തിയത്. യുവതികള്‍ക്ക് ഇവിടെ സഹായം ചെയ്തവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതി പ്രകാരം ഈ മാസം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം ഏഴായി. പെരുമ്ബാവുർ ബംഗാള്‍ കോളനിയില്‍ നിന്നും തസ്ലീമ ബീഗമെന്ന യുവതിയേയാണ് ആദ്യം പിടികൂടിയത്.
തുടർന്ന് അങ്കമാലിയില്‍ നിന്ന് ഹൊസൈൻ ബെലോർ ,എടത്തലയില്‍ നിന്ന് മുഹമ്മദ് ലിട്ടൻ അലി, മുഹമ്മദ് ബപ്പി ഷോ, പെരുമ്ബാവൂരില്‍ നിന്ന് മുഹമ്മദ് അമീൻ ഉദ്ദീൻ എന്നിവരെയാണ് ജനുവരിയില്‍ പിടികൂടിയത്. ഇവരില്‍ നിന്ന് ആധാർ കാർഡ് ഉള്‍പ്പടെ നിരവധി രേഖകളും പിടിച്ചെടുത്തു.
അനധികൃതമായി ബംഗ്ലാദേശികള്‍ താമസിക്കുന്നതായി വിവരം ലഭിച്ചാല്‍ പൊലീസിൻ്റെ 9995214561 എന്ന നമ്ബറില്‍ അറിയിക്കുക