
Nursing student ബെഗളുരു : മലയാളി നഴ്സിങ് വിദ്യാർഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടിയുമായി രാമനഗര ഹാരോഹള്ളിയിലെ ദയാനന്ദ് സാഗർ യൂണിവേഴ്സിറ്റി മാനേജ്മെന്റ്. പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു.
പ്രിൻസിപ്പാള്‍ സന്താനം സ്വീറ്റ് മേരി റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇരുവരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും മാറ്റിനിർത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു.
കണ്ണൂർ മുഴപ്പിലങ്ങാട് ‘ഗോകുലം’ വീട്ടില്‍ വിനീതിന്റെ മകള്‍ അനാമിക വിനീത്(19) ആണ് കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. നഴ്സിങ് കോളേജില്‍ ഒന്നാം വർഷ ബി.എസ്സി. വിദ്യാർഥിയായിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ അനാമികയെ കണ്ടത്. കൂടെ താമസിച്ചിരുന്ന വിദ്യാർഥിനി നാട്ടില്‍പ്പോയതിനാല്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നു. മാനസികപീഡനം അനുഭവിച്ചതായി വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
അനാമിക എഴുതിയ ആത്മഹത്യാ കുറിപ്പുകളില്‍ ഒന്ന് കാണാനില്ലെന്നാണ് സഹപാഠികളുടെ ആരോപണം. രണ്ട് ആത്മഹത്യാ കുറിപ്പുകള്‍ അനാമിക എഴുതിയിരുന്നു.
ഒന്ന് കുടുംബത്തെ കുറിച്ചും മറ്റൊന്ന് കോളേജ് മാനേജ്മെന്റിനെ കുറിച്ചുമായിരുന്നു. ഇതില്‍ മാനേജ്മെന്റിനെ കുറിച്ച് എഴുതിയ കത്താണ് കാണാതായിരിക്കുന്നതെന്നും സഹപാഠികള്‍ പറഞ്ഞിരുന്നു. എന്നാല്‍ വിദ്യാർത്ഥികളുടെ ആരോപണങ്ങള്‍ മാനേജ്മെന്റ് പൂർണമായും തള്ളി. പരീക്ഷയില്‍ കോപ്പിയടിച്ചതിനുള്ള നടപടി മാത്രമാണ് അനാമികയ്‌ക്കെതിരെ സ്വീകരിച്ചതെന്നായിരുന്നു കോളേജ് അധികൃതരുടെ വാദം.