
Parassala Sharon murder case കൊച്ചി : ഷാരോണ്‍ കൊലക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. നിലവില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയാണ് ഗ്രീഷ്മ. കൊടും കുറ്റകൃത്യം ചെയ്ത പ്രതി തനിക്കെതിരായ തെളിവുകള്‍ സ്വയം ചുമക്കുകയാണെന്ന് പിടിക്കപ്പെടും വരെ അറിഞ്ഞിരുന്നില്ലെന്നാണ് വിധി പ്രസ്താവിക്കുമ്ബോള്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കിയത്.
നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് എന്നാവശ്യപ്പെട്ടാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മല്‍ കുമാറിനും ശിക്ഷ വിധിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. മൂന്നാം പ്രതിയായ നിർമല്‍ കുമാറിന് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു. ഗ്രീഷ്മയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും നിർമല്‍കുമാറിന് 50,000 രൂപയും പിഴ ചുമത്തിയിരുന്നു.
ഐപിസി 302 – കൊലപാതകം, ഐപിസി 364- കൊലപാതകത്തിന് വേണ്ടി തട്ടിക്കൊണ്ടുപോകല്‍, ഐപിസി 328- ജീവന് ഹാനി ഉണ്ടാക്കുന്ന രീതിയില്‍ വിഷം കൊടുക്കുക, ഐപിസി 203 അന്വേഷണത്തെ വഴിത്തിരിച്ച് വിടുക എന്നീ കുറ്റങ്ങളാണ് ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയത്. കേസില്‍ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിട്ടിരുന്നു.
വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിയായും വധശിക്ഷ കാത്തുനില്ക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്ത്രീയായും ഗ്രീഷ്മ മാറുകയും ചെയ്തു. ഷാരോണ്‍ രാജ് വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു.