
Railway development ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ വികസനത്തിന് 3042 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്.
കേരളത്തിൽ 32 റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുമെന്നും രാജ്യത്ത് 200 വന്ദേഭാരത് ട്രെയിനുകളും 50 നമോ ഭാരത് ട്രെയിനുകളും കൂടി പുതുതായി അനുവദിക്കുമെന്നും ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ അദേഹം പറഞ്ഞു.
നൂറ് കിലോ മീറ്റർ ദൂര പരിധിയിലാവും നമോ ഭാരത് ട്രെയിൻ സർവീസ് നടത്തുക. കൂടാതെ 100 അമൃത് ഭാരത് ട്രെയിനുകളും സർവീസ് നടത്തും.സംസ്ഥാനത്ത് 15,742 കോടി രൂപയുടെ വികസനം പുരോഗമിക്കുന്നതായും 32 സ്റ്റേഷനുകൾ നവീകരിക്കുന്നതായും പറഞ്ഞ മന്ത്രി കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തിക്കുന്നത് പരിഗണനയിലാണെന്നും വ്യക്തമാക്കി.
റെയിൽവേ സുരക്ഷയ്ക്കായി കൂടുതൽ തുക വിലയിരുത്തും. ബിഹാറിൽ 10,066 കോടി രൂപയും, ആന്ധ്രാപ്രദേശിൽ 9,417 കോടിയും ഒഡീഷയിൽ 10,599 കോടി രൂപയുമാണ് ബജറ്റിൽ നീക്കി വച്ചിരിക്കുന്നത്.2,52,200 കോടി രൂപയാണ് ബജറ്റിൽ റെയിൽവേ വികസനത്തിനായി ആകെ നീക്കി വച്ചത്. 17,500 ജനറൽ കോച്ചുകൾ, 200 വന്ദേഭാരത്, 100 അമൃത് ഭാരത് ട്രെയിനുകൾ എന്നിവ നിർമിക്കാനുള്ള പദ്ധതിക്ക് അനുമതിയും നൽകിയിരുന്നു.