
Kannur University VC കൊച്ചി : കണ്ണൂർ സർവ്വകലാശാല വിസി ആയിരുന്ന ഡോ: ഗോപിനാഥ് രവീന്ദ്രന്റെ നിയമനം അസാധുവായി സുപ്രീംകോടതി പ്രഖ്യാപിച്ച ശേഷം രവീന്ദ്രൻ അധ്യക്ഷനായി നടത്തിയ സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്ത രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനങ്ങൾ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ജസ്റ്റിസ് എൻ.നഗരേഷ് ഉത്തരവിട്ടു.
കണ്ണൂർ സർവ്വകലാശാല ജോഗ്രഫി വകുപ്പിൽ നിയമനത്തിന് ഇൻറർവ്യൂവിൽ ഹാജരായ ഡോ: കെ. പി.ബിന്ദു ഡോ: പി.പി. ജിൻസി എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്. മുൻ വിജ്ഞാപന പ്രകാരം പുതുതായി സെലക്ഷൻ കമ്മിറ്റി ചേർന്ന് നിയമനം നടത്താനും ഉത്തരവായി.
സെലക്ഷൻ കമ്മിറ്റി ഒന്നാം റാങ്ക് നൽകിയ സുദീപിന്റെ ഗവേഷണ ഗൈഡായ JNU വിലെ അധ്യാപകനെ ഇൻറർവ്യൂവിന് വിഷയവിദഗ്ധനായി നിയമിച്ചതും, സംവരണ തസ്തികയിൽ ഡോക്ടറേറ്റ് ബിരുദമുള്ള ആറ് ഉദ്യോഗാർഥികളെ ഒഴിവാക്കി നെറ്റ് യോഗ്യത മാത്രമുള്ള JNU വിലെ ഒരു കരാർ അധ്യാപകന് ഒന്നാം റാങ്ക് നൽകിയതും ഹർജ്ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജ്ജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.