
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നാളെ മുതൽ. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങളിൽ നിയമപരമായ തുല്യത കൊണ്ടുവരികയാണ് ഏകീകൃത സിവിൽ കോഡിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.
ഏകീകൃത സിവിൽ കോഡ് സുഗമമായി നടപ്പാക്കുന്നതിനായി ഉത്തരാഖണ്ഡ് സർക്കാർ ഒരു ഓൺലൈൻ പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉച്ചയ്ക്ക് 12:30 ന് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഈ പോർട്ടലിൻ്റെ ഉദ്ഘാടനം നിർവഹിക്കും. വിവാഹം, വിവാഹമോചനം, പിന്തുടർച്ച കേസുകൾ എന്നിവ സൗകര്യപ്രദമായി രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ പോർട്ടൽ ജനങ്ങളെ സഹായിക്കും.
ഇമെയിൽ വഴിയും എസ്എംഎസ് വഴിയും ഉപയോക്താക്കൾക്ക് തത്സമയ അപ്‌ഡേറ്റുകൾ ലഭ്യമാകും. കൂടാതെ, സുതാര്യമായ പരാതി പരിഹാര സംവിധാനം വഴി പരാതികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. കൂടാതെ സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവർ ഉൾപ്പെടെ ഉത്തരാഖണ്ഡിലെ എല്ലാ നിവാസികൾക്കും ഏകീകൃത സിവിൽ കോഡ് ബാധകമാകുമെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി ശൈലേഷ് ബഗോളി അറിയിച്ചു.
അതേസമയം നാല് ഭാഗങ്ങളില്‍ ഏഴ് അധ്യായങ്ങളിലായി 392 വകുപ്പുകളാണ് നിയമത്തിലുള്ളത്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവര്‍ക്കും വിവാഹ സര്‍ട്ടിഫിക്കറ്റിന് സമാനമായ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. പാരമ്പര്യ സ്വത്ത് കൈമാറ്റത്തിന് സാക്ഷികളുടെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കണം. എല്ലാത്തരം രജിസ്‌ട്രേഷനുകള്‍ക്കും ഫോട്ടോയും ആധാര്‍ കാര്‍ഡും നിര്‍ബന്ധമാക്കാനും ഏകീകൃത സിവില്‍ കോഡില്‍ വ്യവസ്ഥയുണ്ട്.