
കൽപറ്റ: കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീംഗ് പ്രൊസീജിയര്‍ (SOP) പ്രകാരം ഈ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആദ്യഘട്ടമെന്ന നിലയില്‍ മയക്കുവെടി വെച്ചോ കൂടുവെച്ചോ പിടികൂടും . ഈ സാധ്യതകള്‍ ഇല്ലാത്ത പക്ഷം കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കുന്നതാണ്. അതുവരെ സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യമായ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കും.
കടുവയെ കൂട് വെച്ച് പിടിക്കാനോ വെടിവെച്ച് പിടിക്കാനോ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ വ്യക്തമാക്കി. ഇതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇന്ന് തന്നെ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെയ്യാവുന്നതിന്റെ പരമാവധി സർക്കാർ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി, കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് ധനസഹായം ഉൾപ്പെടെയുള്ള പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലെ ബന്ദിപ്പൂർ മേഖലയിൽ നിന്ന് കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങൾ വയനാട് മേഖലയിലേക്ക് കടന്നുവരാനുള്ള സാധ്യത പരിഗണിച്ച് ആ മേഖലകളിൽ പട്രോളിംഗ് ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനംവകുപ്പ് താല്‍ക്കാലിക വാച്ചറായ അച്ചപ്പന്റെ ഭാര്യയാണ് മരിച്ച രാധ. കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. നൂറ് മീറ്ററോളം രാധയുടെ മൃതദേഹം കടുവ വലിച്ചുകൊണ്ടു പോയി. പകുതി ഭക്ഷിച്ച നിലയിലാണ് വനത്തോടു ചേർന്നു തണ്ടർബോള്‍ട്ട് സംഘം മൃതദേഹം കണ്ടെത്തുന്നത്.
Also Read: https://www.buddsmedia.com/tiger-wayanad-woman-killed-in-tiger-attack-in-wayanad/
നാട്ടുകാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. മന്ത്രിക്കെതിരെയും ജനരോഷമുയർന്നു. കടുവയെ വെടിവെച്ചു കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പിടികൂടിയശേഷം വനത്തിലേക്ക് തന്നെ തുറന്നുവിടുന്ന രീതി പറ്റില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നാണ് മറ്റൊരു ആവശ്യം. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.