
കൊച്ചി : പാറശ്ശാല ഷാരോണ്‍ വധകേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിക്കും. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗ്രീഷ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. മെറിറ്റ് നോക്കിയല്ല വിധിയെന്നും പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന വിധിയാണ് സെഷന്‍സ് കോടതി നടത്തിയതെന്നും ചൂണ്ടികാട്ടിയാണ് അപ്പീല്‍ നല്‍കുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് അല്ലായിതെന്നും പ്രായത്തിന്റെ ആനുകൂല്യം ഗ്രീഷ്മക്ക് നല്‍കണമെന്ന് ഹൈക്കോടതിയെ അറിയിക്കുമെന്നും പ്രതിഭാഗം അറിയിച്ചു.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമെന്ന് പ്രോസിക്യൂഷന് വാദിച്ചു. പ്രതിക്കെതിരെ പരമാവധി ശിക്ഷ നല്‍കണം എന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ഒരു യുവാവിന്റെ സ്നേഹത്തെ തന്നെ കൊന്ന കേസാണിത്. യഥാര്‍ത്ഥ പ്രണയത്തെയും ഒപ്പം വധിച്ച കേസ്. പ്രണയം നടിച്ചും വീട്ടിലേക്ക് വിളിച്ചു വരുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമാക്കപ്പെട്ടു. ഗ്രീഷ്മയുടെ ചിന്തകളെ ചെകുത്താന്റെ ചിന്തകളായി പ്രോസിക്യൂഷന് വിശേഷിപ്പിച്ചു. ഒരു പ്രാവശ്യം പരാജയപ്പെട്ട ശേഷവും വീണ്ടും ശ്രമിച്ചെന്നാണ് ആരോപണം. ക്രൂര മനസ്സിനുള്ളവര്ക്കു മാത്രമേ അത്തരം ചിന്തകള്‍ വരുകയുള്ളു. വ്യക്തമായ ലക്ഷ്യത്തോടെതന്നെയാണ് ഗ്രീഷ്മ തന്റെ തീരുമാനം നടപ്പാക്കിയത്. ആസൂത്രിതമായ രീതിയില്‍ പ്രതി ആ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയെന്നും അതിനായി മുന്‍കൂട്ടി ഒരുക്കങ്ങള്‍ ചെയ്തെന്നും പ്രോസിക്യൂഷന് വാദിച്ചു.
Also Read: https://www.buddsmedia.com/number-one-in-prison-too-greeshma-became-the-first-prisoner-in-2025/
നേരിട്ടുള്ള തെളിവുകൾ ഇല്ലാത്തതിനാൽ പരമാവധി ജീവപര്യന്തം വരെ പ്രതീക്ഷിച്ചിടത്താണ് പ്രതിഭാഗത്തെ ഞെട്ടിച്ചുകൊണ്ട് കോടതി വധശിക്ഷ വിധിച്ചത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ വിധിക്കരുത് എന്ന് മേൽക്കോടതികൾ പലപ്പോഴും നിർദ്ദേശിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത 24 വയസ്സുള്ള ഒരു പെൺകുട്ടിയാണെന്നതും പ്രതിക്ക് അനുകൂല ഘടകം ആയിരുന്നു. പക്ഷേ ഇതൊന്നും പരിഗണിക്കാതെയാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത് എന്നാണ് പ്രതിഭാഗത്തിന്റെ പരാതി.
അഭിഭാഷകരമായി ഗ്രീഷ്മയുടെ മാതാപിതാക്കൾ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമായിരിക്കും അപ്പീൽ നൽകുക. ശിക്ഷ വിധിച്ച 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാനുള്ള സാവകാശം പ്രതിഭാഗത്തിനുണ്ട്.