
കൊല്‍ക്കത്ത : ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി സഞ്ജയ് റോയിക്ക് മരണം വരെ ജീവപര്യന്തം.കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. പ്രതി അരലക്ഷം പിഴയടയ്ക്കണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു സിബിഐയും കുടുംബവും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അപൂർവങ്ങളിൽ അപൂര്‍വമായി ഈ കേസിനെ കാണാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. 17 ലക്ഷം രൂപ കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് വിധിന്യായം വായിക്കവെ കോടതി പറഞ്ഞു. എന്നാൽ ബലാത്സംഗമോ കൊലപാതകമോ ചെയ്തിട്ടില്ലെന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള വാദത്തിനിടെ പ്രതി ആവർത്തിച്ചിരുന്നു.
2024 ഓഗസ്റ്റ് 9 നാണ് നാടിനെ ഒന്നാകെ ഞെട്ടിച്ച കൊടും ക്രൂരത നടന്നത്. രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടറെ സഞ്ജയ് റോയി എന്ന പ്രതി പീഡിപ്പിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആർ ജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ വെച്ചാണ് സംഭവം നടന്നത്.