
കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി തിങ്കളാഴ്ച്ച പറയും.
2024 ആഗസ്റ്റ് 9 നാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്. കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിലെ നാലാം നിലയിൽ കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറായ 31 കാരിയായ യുവതിയുടെ മൃതദേഹം പിറ്റേന്ന് രാവിലെയാണ് കണ്ടത്. ആന്തരികാവയവങ്ങൾക്ക് വരെ ഗുരുതരമായി പരിക്കേറ്റിരുന്നു.
36 മണിക്കൂര്‍ നീണ്ട ജോലിക്ക് ശേഷം വിശ്രമിക്കുന്നതിനായി ആശുപത്രിയുടെ സെമിനാര്‍ ഹാളിലെത്തിയപ്പോഴാണ് പ്രതി യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആശുപത്രിയിലെ സിവിൽ വളണ്ടിയറായിരുന്ന സഞ്ജയ് റോയ് പിറ്റേന്ന് തന്നെ കേസിൽ അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ റോയ് കുറ്റം സമ്മതിച്ചു. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്ന് കണ്ടെത്തി.
Also Read: https://www.buddsmedia.com/sentencing-in-sharons-murder-case-on-monday/
25 വർഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി പറഞ്ഞു. ഫോറൻസിക് തെളിവുകൾ കുറ്റം തെളിയിക്കുന്നതാണ്. അതേ സമയം കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു പ്രതിയുടെ പ്രതികരണം.
അറസ്റ്റിലായ സഞ്ജയ് റോയ് മാത്രമാണ് പ്രതിയെന്ന നിഗമനത്തിലാണ് കേസ് അന്വേഷിച്ച സി ബി ഐ സംഘം എത്തിചേർന്നത്. തുടരന്വേഷണം നടക്കണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.