
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ നിർണായക വിധിയുമായി കോടതി. പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു.
രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാർ നായരും കുറ്റക്കാരനാണ്. ശിക്ഷാ വിധി നാളെയുണ്ടാകും. നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പ്രസ്താവിച്ചത്. ഗ്രീഷ്മയ്ക്കെതിരെ കൊലക്കുറ്റം അടക്കം ചുമത്തിയ കുറ്റങ്ങളെല്ലാം കോടതി അംഗീകരിച്ചു.
അതേസമയം കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബർ 14-ന് ഷാരോണ്‍രാജിനെ ഗ്രീഷ്മ വിഷം കലർത്തിയ കഷായം നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബർ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്. മറ്റൊരാളെ വിവാഹം കഴിക്കാനായി കാമുകനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു യുവതി വിഷം കലർത്തിയ കഷായം കാമുകന് നല്‍കിയത്.