
ന്യൂഡൽഹി: സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ ഡോക്ക് ചെയ്യാനുള്ള ഐഎസ്ആർഒയുടെ നാലാമത്തെ ശ്രമം വിജയിച്ചു. ഇതോടെ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. വീഡിയോ ലഭിച്ചതിന് ശേഷം ഐഎസ്ആർഒ ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. സാങ്കേതിക പ്രശ്നങ്ങൾ കാരണം ജനുവരി 7, 9 എന്നീ രണ്ട് ഡോക്കിംഗ് ഷെഡ്യൂളുകൾ ഐഎസ്ആർഒയ്ക്ക് മുമ്പ് നഷ്ടമായിരുന്നു. ഡിസംബർ 30നാണ് ബഹിരാകാശ ഏജൻസി ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.
ജനുവരി 12 ന്, രണ്ട് ഉപഗ്രഹങ്ങളും പരസ്പരം 15 മീറ്ററിലും 3 മീറ്ററിലും എത്തിക്കാനുള്ള പരീക്ഷണ ശ്രമം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. “15 മീറ്റർ വരെയും 3 മീറ്ററിലും എത്താനുള്ള ഒരു പരീക്ഷണ ശ്രമം നടത്തി. ബഹിരാകാശ പേടകങ്ങളെ സുരക്ഷിതമായ ദൂരത്തേക്ക് മാറ്റുന്നു. ഡാറ്റ കൂടുതൽ വിശകലനം ചെയ്തതിന് ശേഷം ഡോക്കിംഗ് പ്രക്രിയ നടത്തുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.
അതേസമയം റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് ഡോക്കിംഗ് സാങ്കേതിക വിദ്യ വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങൾ.
ചന്ദ്രയാൻ ഉൾപ്പടെയുള്ള ഗ്രഹാന്തര ദൗത്യങ്ങൾക്കും ഇന്ത്യയുടെ ബഹിരാകാശ നിലയം രൂപകൽപന ചെയ്യുന്നതിലും നിർണായകമാണ് ഡോക്കിങ് സാങ്കേതിക വിദ്യ.ഡിസംബർ 30 ന് പിഎസ്എൽവി വിക്ഷേപിച്ച രണ്ട് ചെറിയ ഉപഗ്രഹങ്ങൾ ഡോക്കുചെയ്യുന്നതിനുള്ള സാങ്കേതിക പ്രകടനമാണ് സ്പാഡെക്സ് (സ്പേസ് ഡോക്കിംഗ് എക്സർസൈസ്) ദൗത്യം.