
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തൽ. മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കല്‍ കോളജില്‍ നിന്നും ലഭിക്കുന്ന വിവരം. നിലവില്‍ മൃതദേഹത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.
അതേസമയം വിഷം ഉള്ളില്‍ ചെന്നിട്ടില്ലെന്നുമാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. എന്നാല്‍ ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. മൃതദേഹത്തില്‍ പരുക്കുകളുണ്ടോ എന്ന് കണ്ടെത്താന്‍ റേഡിയോളജി, എക്‌സ്-റേ പരിശോധന നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ഇന്ന് രാവിലെയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അരക്ക് താഴെ അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. വന്‍ പോലിസ് സന്നാഹത്തിന്റെ അകമ്പടിയോടെയായിരുന്നു നടപടി.