MVD സൺഫിലിമും കാറും ഒരിക്കലും ചേരാത്ത കോമ്പിനേഷനാണെന്ന് വാദിച്ചിരുന്നവരാണ് നമ്മുടെ കേരള മോട്ടോർ വാഹന വകുപ്പ്. പണ്ടൊക്കെ കാർ വാങ്ങി ഷോറൂമിൽ നിന്നും ഇറങ്ങിയാൽ ആളുകൾ ആദ്യം ചെയ്യുന്ന കാര്യമായിരുന്നു ഗ്ലാസിൽ കറുത്ത സൺഫിലിം ഒട്ടിക്കുക എന്നത്.

ചൂട് കുറയ്ക്കാൻ മാത്രമല്ല, കാറിനകത്തെ യാത്രയ്ക്കും സ്വകാര്യത കിട്ടാനായിരുന്നു പലരും ഇത് ചെയ്തിരുന്നത്. എന്നാൽ എംവിഡി സൺഫിലുമുകളെ പൂർണമായും എതിർത്ത് രംഗത്തെത്തിയതും പിഴയിട്ടതുമെല്ലാം അധികമാരും മറന്നിട്ടുണ്ടാവില്ല. ചെറിയ രീതിയിൽ പോലും ഒട്ടിക്കാൻ പാടില്ലെന്ന കർശന നിർദേശവും നൽകി. സൺഫിലിം ഒട്ടിച്ചു വന്നവരെ റോഡിൽ തടഞ്ഞു നിർത്തി ഇത് ഗ്ലാസിൽ നിന്നും പറിപ്പിക്കുക വരെയുണ്ടായി.
എല്ലാർവർക്കും സന്തോഷം നൽകുന്ന വിധിയുമായി ഇക്കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി മുമ്പോട്ടു വന്നു. വാഹനങ്ങളുടെ ഗ്ലാസുകളില്‍ നിര്‍ദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള സേഫ്റ്റി ഗ്ലെയ്സിംഗ് ഉപയോഗിക്കാമെന്നതായിരുന്നു ആ വിധി.
എന്നാൽ ഇത് എന്തുവില കൊടുത്തും എംവിഡി തടയുമെന്നും അപ്പീൽ പോവുമെന്നുമായിരുന്നു മലയാളികൾ വിശ്വസിച്ചിരുന്നത്. പക്ഷേ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനില്ലെന്ന് മോട്ടര്‍വാഹന വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ഒരുപാട് ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ ഐജി സിഎച്ച് നാഗരാജു നിലപാട് വ്യക്തമാക്കിയത്.
വിധി അതേപടി നടപ്പാക്കാനാണ് തീരുമാനമെന്നാണ് അദ്ദേഹം അറിയിച്ചത്. വളരെ യുക്തിസഹമായ ഉത്തരവാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ വ്യക്തമാക്കുകയുണ്ടായി.
ഇക്കാര്യത്തില്‍ നിര്‍മാതാക്കള്‍ക്കും വാഹനഉടമകള്‍ക്കും വേര്‍തിരിവ് വേണ്ട എന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതു നല്ല തീരുമാനമാണ്. അനാവശ്യമായ ബുദ്ധിമുട്ടാണ് യാത്രക്കാര്‍ക്കു മുമ്പുണ്ടായിരുന്നത്. കോടതി നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇനി കൂളിംഗ് ഫിലിം ഒട്ടിക്കാം.
ഈ പുതിയ വിധി നടപ്പാക്കുന്നതിലൂടെ എല്ലാ കാർ ഉടമകൾക്കും സുരക്ഷാ ഗ്ലേസിംഗിൻ്റെ നേട്ടങ്ങൾ ആസ്വദിക്കാനാകും. മുമ്പ് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും സൺ ഫിലിം ഒട്ടിക്കുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചിരുന്നു. മുലയൂട്ടുന്ന സ്ത്രീകൾക്കും മറ്റും മുമ്പ് ഇതൊരു ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. വാഹനത്തിന്റെ മുന്‍-പിന് ഗ്ലാസുകളില്‍ 70 ശതമാനവും, സൈഡ് ഗ്ലാസുകളില്‍ 50 ശതമാനവും എങ്കിലും പ്രകാശം കടന്നു പോകണമെന്ന ചട്ടം പാലിച്ചാല്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാനോ പിഴ ഈടാക്കാനോ പാടില്ലെന്നാണ് ഹൈക്കോടതി വിധി.