Monday, June 30
BREAKING NEWS


നടിയെ ആക്രമിച്ച കേസില്‍ വിചാരണ പുനരാരംഭിച്ചു: അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരായി.

By Bijjesh uddav

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ പുനരാരംഭിച്ചു. വിചാരണ കോടതി മാറ്റണമെന്ന പരാതിക്കാരിയുടേയും പ്രോസിക്യൂഷന്റേയും ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

ഇതിനു ശേഷമുള്ള ആദ്യത്തെ വിചാരണ ദിവസമായിരുന്നു ഇന്ന്. ഹൈക്കോടതി വിധിക്ക് പിന്നാലെ നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.സുകേശന്‍ രാജിവച്ചിരുന്നു.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവച്ച വിവരം സുകേശന്‍ കോടതിയെ ഔദ്യോഗികമായി അറിയിച്ചു. കോടതി ആവശ്യപ്പെട്ട പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും ഇന്ന് കോടതിയില്‍ ഹാജരായി. കേസില്‍ വിചാരണ നടപടികള്‍ തുടരണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ച സാഹചര്യത്തില്‍ കേസിലെ തുടര്‍നടപടികള്‍ ഡിസംബര്‍ രണ്ടാം തീയതിയിലേക്ക് പ്രത്യേക വിചാരണ കോടതി മാറ്റിയിട്ടുണ്ട്.

കേസില്‍ ഇനി എന്ത് നടപടി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതിയെ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുകയാണ്. കേസില്‍ വിചാരണകോടതി ജഡ്ജിയെ മാറ്റാന്‍ സുപ്രീംകോടതി അനുവദിക്കുന്ന പക്ഷം എ.സുരേശന്‍ തന്നെ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി തിരിച്ചെത്തും എന്നാണ് സൂചന.

അതേസമയം നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പ്രദീപ്
കുമാറുമായി പൊലീസ് തെളിവെടുപ്പ് നടത്തും. പ്രദീപ് കുമാറിനെ കൊല്ലത്ത് എത്തിച്ചാവും തെളിവെടുപ്പ് നടത്തുക.

വാച്ച് വാങ്ങാനെന്ന പേരില്‍ കാസര്‍കോട് എത്തിയ പ്രദീപ് കുമാര്‍ കേസിലെ മാപ്പ് സാക്ഷിയേയും അയാളുടെ ബന്ധുവിനേയും മൊഴി മാറ്റാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *